# ഇത്തിരിവെട്ടം 15
എന്തിനും ഏതിനും പരാതിപ്പെടുന്നവരും, തന്റെ ചുറ്റും കാണുന്നതിനെയെല്ലാം വെറുതെ കയറി ആക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും. സൗഹൃദങ്ങൾ, ബന്ധങ്ങൾ ഇവയുടെയൊക്കെ നശികരണത്തിനും ഇവ വഴിതെളിക്കാറുണ്ട്. Pride and prejudice എന്ന നോവലിലെ ജെയ്ൻ ഓസ്റ്റിന്റെ വാക്കുകൾ കടമെടുത്താൽ, “ആത്മാഭിമാനവും ദുരഭിമാനവും സമാനമെന്ന് തോന്നിക്കുന്ന രണ്ട് പദങ്ങൾ ആണെങ്കിലും അവ തമ്മിൽ വലീയ അന്തരമുണ്ട്. സ്വന്തം സ്വഭാവ മഹിമയിൽ ഒരുവനുള്ള തിരിച്ചറിവും കരുതലുമാണ് ആത്മാഭിമാനം. എന്നാൽ മറ്റുള്ളവർ തന്നെ ബഹുമാനിക്കണമെന്നും പരിഗണിക്കണമെന്നുമുള്ള ചിന്തയോടെ പെരുമാറാൻ പ്രേരിപ്പിക്കുന്ന അധമചോ തനയാണ് ദുരഭിമാനം. “ഇതേപോലെ സമാനത പുലർത്തുന്ന രണ്ട് വാക്കുകളാണല്ലോ വിമർശനവും അക്ഷേപവും. വിമർശനം, പ്രതിപക്ഷ ബഹുമാനത്തിന്റെയും സഭ്യതയുടെയും അതിർത്തി ലംഘിക്കുമ്പോൾ വ്യക്തിഹത്യയും ആക്ഷേപവുമായി മാറുന്നു. പല വിമർശനങ്ങളും പരാതികളും നമ്മുടെ സ്വന്തം കുറവുകളും പോക്രിത്തരങ്ങളും മറ്റുള്ളവരിലും നിന്നും മറച്ചുപിടിക്കാനുള്ള ഒരു തത്രപാടിന്റെ ഭാഗമാണ്. പൗലോ കൊയ്ലോയുടെ, The Dirty Laundry എന്ന കഥയെ ഇതിന്റെ കൂടെ ചേർത്തു വായിക്കേണ്ടതുണ്ട്.
“യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ”നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.” അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ് പ്രതികരിച്ചില്ല. ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ”നോക്കൂ… അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്. ”ഭർത്താവ് പറഞ്ഞു: ”ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.” യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാം നിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത് നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല”. മഞ്ഞപിത്തം പിടിച്ച കണ്ണിലൂടെ കാണുന്നതൊക്കെ മഞ്ഞയായി മാത്രേ കാണൂ എന്നു നമ്മൾ കാലങ്ങളായി പറഞ്ഞു കൊണ്ടു നടക്കുന്നതുതന്നെ. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മാത്രം കാണുന്ന ചില വെള്ളെഴുതുകൾ മാറാൻ കാഴചകൾക്ക് തെളിമ നൽകുന്ന, മറ്റുള്ളവരുടെ നന്മകൾ മനസിലാക്കി തരുന്ന കണ്ണടകളോ ലെൻസുകളോ വാങ്ങി വയ്ക്കേണ്ടിയിരിക്കുന്നു.
ഒരു കാരണവും ഇല്ലാതെ എപ്പോഴും പരാതിമാത്രം പറയുന്നവർക്ക് റഷ്യൻ പാരമ്പര്യത്തിൽ ഓർഫൻ ഓഫ് കാസൻ എന്നൊരു പദം ഉപയോഗിച്ച് കണ്ടിട്ടുണ്ട്.
ഒരുമനുഷ്യനും തങ്ങളോട് എപ്പോളും പരാതിപ്പെടുന്ന, എപ്പോളും വിമർശിക്കുന്ന മനുഷ്യരെ കൊണ്ടു നടക്കാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. എല്ലാവരുടെയും ആഗ്രഹം തന്നെ സ്വയം പോസിറ്റീവായി സ്വയം നിലനിർത്തുക എന്നതുതന്നെയാണ്. മൂന്നുതരത്തിലുള്ള പരാതിപെടലുകളുണ്ട്: ശരീരവുമായി ബന്ധപ്പെട്ടത് (അതായതു സുഖ സൗകര്യങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നത്), അസൂയയുമായി ബന്ധപ്പെട്ടത് (മറ്റുള്ളവരെ അംഗീകരിക്കാൻ ഉള്ള ബുദ്ധിമുട്ടിൽ നിന്നുള്ളവ), അവിശ്വസ്തതയുമായി ബന്ധപ്പെട്ടവ (പ്രണയം കുടുംബം ഇവയിൽ ഒക്കെ കാണുന്നവ). മൊബൈലിൽ സംസാരം തുടങ്ങുംപോളെ പരാതിപ്പെട്ടി തുറക്കുന്നതിനു പകരം അല്ലേൽ ചുമ്മാ വിമര്ശിക്കുന്നതിനു പകരം ഒരുതരത്തിൽ അല്ലേൽ മറ്റൊരു തരത്തിൽ സാൻവിച് പരാതിപെടലുകളിലേക്കോ വിമർശനങ്ങളിലേക്കോ, മാറേണ്ടതുണ്ട്. അതായതു മറ്റുള്ളവരുടെ നന്മകൾ പറയുന്നതിനിടയിൽ അൽപ്പം പരാതിയോ വിമർശനമോ നർമരൂപേണ അവതരിപ്പിക്കാൻ സാധിക്കുക, അല്ലേൽ നമ്മൾ സ്വന്തമെന്നു കരുതുന്നവർ പോലും നമ്മളെ വിട്ടിട്ട് പോയി എന്നു വരും. കാഫ്കയുടെ ദി ബുർറൗ ലെ ഗുഹക്കുള്ളിൽനിന്നും കേൾക്കുന്ന അനോനിമസ് ശബ്ദംപോലെ, ദി മെറ്റമോർഫിസിസിലെ ബഗ് പോലെ, ദി ഫാൾ ഓഫ് ഹൗസ് ഓഫ് അക്ഷറിലെ പ്രേതഭാവനത്തിലെ ശബ്ദംപോലെ എന്റെ ഉള്ളിലെ അനോനിമസ് സ്ട്രെയ്ൻജർ ആകാം മറ്റുള്ളവരെ വിമർശിക്കാൻ തക്ക പൊട്ടത്തരങ്ങൾ നമ്മുടെ മനസുകളിൽ ക്രീയേറ്റ് ചെയ്യുക. എനിക്കിഷ്ടപെടുന്നില്ല അതുകൊണ്ട് വിമർശിക്കുന്നു എന്നതാണ് മനുഷ്യന്റെ കാഴ്ചപ്പാട്. നമുക്ക് ഇഷ്ടപെടാത്തവ എന്റെ മുന്നിലുള്ളവന്റെ ഇഷ്ടമാണേൽ ഞാൻ എന്തിനാണ് വിമർശിക്കാൻ പോകുന്നത്. സ്വന്തമായി ചിട്ടപ്പെടുത്തിയ ഒരു ചട്ടക്കൂടിൽ നിന്നുകൊണ്ട് ബാക്കിയുള്ള എല്ലാറ്റിനെയും കയറിയങ്ങ് വിമർശിക്കുക.
തനിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്ന ഒറ്റ കാരണം കൊണ്ട് മറ്റൊരാളുടെ അഭിപ്രായത്തെ പരിഹസിക്കുക.
തന്റെ ശരികളിൽ മാത്രം നിന്നുകൊണ്ട് മറ്റൊരാളുടെ ജീവിതത്തെ judge ചെയ്യുക. എത്രത്തോളം അരോചകമാണല്ലേ ഇതൊക്കെ. എല്ലാവരിലും ശരികളുണ്ട് എന്നൊരു ബോധമാണ് വളർത്തേണ്ടത്. ചിലർ 6 എന്നുള്ളത് അവന്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ 9 ആകാം. മറ്റുള്ളവന്റെ കണ്ണിൽകൂടി ചിലവ വായിക്കാൻ പഠിക്കുക അത്രതന്നെ. Personal choice എന്ന ഒന്നുണ്ട് സുഹൃത്തുക്കളെ. മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ ഉപദ്രവം ചെയ്യാത്ത എന്തും ആ വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെടും. ഒരാളുടെ ജീവിതത്തിനു എന്റെ വാക്കുകൾക്കൊണ്ട് പെരുമാറ്റം കൊണ്ടു വിലയിടാൻ “ഈ പറയുന്ന ഞാൻ ആരാണാവോ?” Let people do what makes them feel good”. അതല്ലേ അതിന്റെ ഒരു ഭംഗി..
✍️#Sjcmonk (#Shebinjoseph) #motivation #life